Home World 26/11 ഭീകരാക്രമണം; അജ്മല്‍ കസബിന്റെ വിലാസം ഇന്ത്യയ്ക്ക് നല്‍കിയത് നവാസ് ഷെരീഫ്; വെളിപ്പെടുത്തലുമായി പാക് മന്ത്രി

26/11 ഭീകരാക്രമണം; അജ്മല്‍ കസബിന്റെ വിലാസം ഇന്ത്യയ്ക്ക് നല്‍കിയത് നവാസ് ഷെരീഫ്; വെളിപ്പെടുത്തലുമായി പാക് മന്ത്രി

0
26/11 ഭീകരാക്രമണം; അജ്മല്‍ കസബിന്റെ വിലാസം ഇന്ത്യയ്ക്ക് നല്‍കിയത് നവാസ് ഷെരീഫ്; വെളിപ്പെടുത്തലുമായി പാക് മന്ത്രി

ഇസ്ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ അജ്മല്‍ അമീര്‍ കസബിന്റെ ഫരീദ്‌കോട്ടിലെ വിലാസത്തെ കുറിച്ച് ഇന്ത്യയെ അറിയിച്ചത് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

‘അജ്മല്‍ കസബ് ഫരീദ്‌കോട്ട് സ്വദേശിയാണെന്ന് ഇന്ത്യയുമായി പങ്കുവെച്ചത് നവാസ് ഷെരീഫാണ്. കസബിനെക്കുറിച്ച് ഇന്ത്യയോട് പറഞ്ഞത് അദ്ദേഹമാണ്. ഫരീദ്‌കോട്ട് വിലാസം നല്‍കിയത് നവാസ് ഷെരീഫാണ്,’ പാകിസ്ഥാന്‍ മന്ത്രി പറഞ്ഞു.

മാത്രമല്ല, കസബിനെ നിയമപരമായി വിചാരണ ചെയ്യുന്നതിനിടയില്‍ ഇന്ത്യയെ സഹായിച്ചതിന് ഷെരീഫിനെതിരെ ആഞ്ഞടിച്ചതില്‍ അഭിമാനിക്കുന്നു. ഇതൊരു തെറ്റായ വിവരമാണെങ്കില്‍ എന്നെ ഒരു കള്ളനായി കണക്കാക്കുക, ശിക്ഷ ഞാന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശശക്തികള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന ഇമ്രാന്‍ ഖാന്റെ വാദത്തെ സാധൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റഷീദിന്റെ പ്രസ്താവന. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തെയും രാജ്യത്തെ ഭരണകാലത്തെയും അദ്ദേഹം പ്രശംസിച്ചു.

2008 നവംബര്‍ 26ന് ആയിരുന്നു ലഷ്‌കര്‍-ഇ-തായ്ബ ആക്രമണം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നത്.

നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ നിരവധി സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടു. ഭീകരരില്‍ അജ്മല്‍ അമീര്‍ കസബ് ഒഴികെ മറ്റ് ഒമ്പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here