
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യഭ്യാസം തടഞ്ഞ താലിബാൻ നടപടി സ്വീകരിച്ചതിന് തിരിച്ചടിയായി താലിബാനുമായി നടത്താനിരുന്ന സുപ്രധാനമായ ചർച്ചകൾ അമേരിക്ക റദ്ദാക്കി.
സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഖത്തറിലെ ദോഹയിൽ താലിബാനുമായി നടത്താനിരുന്ന ചർച്ചകളാണ് അമേരിക്ക അടിയന്തരമായി റദ്ദാക്കിയത്. അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ ഹൈസ്കൂൾ പഠനം താലിബാൻ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.
അഫ്ഗാൻ സെൻട്രൽ ബാങ്കിന്‍റെ സ്വാതന്ത്ര്യവും അഫ്ഗാനി കറൻസി നോട്ടുകളുടെ അച്ചടിയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഖത്തറിലെ ദോഹയിൽ യോഗങ്ങൾ ചേരാൻ തീരുമാനിച്ചിരുന്നത്. താലിബാനു ലഭിക്കുന്ന അന്താരാഷ്‌ട്ര സാന്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.
പെൺകുട്ടികൾ സ്കൂളുകളിലേക്കു പോകേണ്ടെന്ന താലിബാന്‍റെ നിർദേശം വന്നതോടെ യുഎസ് നാടകീയമായി ചർച്ചകളിൽനിന്നു പിൻമാറുകയായിരുന്നു. പുതിയ താലിബാൻ സർക്കാർ പഴയതിന്‍റെ ആവർത്തനം ആകില്ലെന്നും ആധുനിക കാലത്തെ സമൂഹത്തിന്‍റെ ആവശ്യങ്ങളോടു പോസിറ്റീവ് ആയി പ്രതികരിക്കുമെന്നുമൊക്കെ വിലയിരുത്തലുണ്ടായിരുന്നു.
എന്നാൽ, പെൺകുട്ടികളെ സ്കൂളിൽ പോകുന്നതിൽനിന്നു തടഞ്ഞതോടെ താലിബാന്‍റെ നയങ്ങളിലൊന്നും കാര്യമായ മാറ്റം വന്നിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.