
തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന് സംയുക്ത സമിതി മാര്‍ച്ച് 28, 29 തീയതികളില്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് കേരളത്തില്‍ ഹർത്താലായി മാറും. 48 മണിക്കൂര്‍ പൊതുപണിമുടക്കിനാണ് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. മാര്‍ച്ച് 28 രാവിലെ 6 മുതല്‍ മാര്‍ച്ച് 30 രാവിലെ 6 വരെയാണ് പണിമുടക്ക് നീണ്ടുനില്‍ക്കുക.
കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുന്നത്.
ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്.
മാർച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.
മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ 28, 29 തീയതികളില്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് കൂടി പരിഗണിച്ച് സ്വകാര്യ വാഹനങ്ങളും പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്.
വ്യാപാരവാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. യാത്ര ഒഴിവാക്കുക, കടകള്‍ അടയ്ക്കുക, പണിമുടക്കുക എന്ന സന്ദേശം സംസ്ഥാന വ്യാപകമായി റയില്വേസ്റ്റേഷനുകളിലും, ബസ്സ്റ്റാന്റുകളിലും, കടകള്‍ കയറിയിറങ്ങിയും എത്തിക്കുന്നുണ്ട്.
മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂറും സജീവമാകുന്ന സമരകേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ചുരുങ്ങിയത് 25 ഇടങ്ങളിൽ വീതം തുറക്കുമെന്ന് സമരസമിതി അറിയിച്ചു. പണിമുടക്കി തൊഴിലാളികള്‍ രാവിലെ ഒമ്പതിന് എല്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധറാലികള്‍ സംഘടിപ്പിക്കും.
ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്, പത്രം, ഫയര്‍ ആന്റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന്
ട്രേഡ് യൂണിയന് സംയുക്ത സമിതി അറിയിച്ചു.
കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകളും കേന്ദ്രസംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍, പണിമുടക്കില്‍ പങ്ക് ചേരും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയില്‍വെ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നടക്കുന്ന പൊതുപണിമുടക്കിന് കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. വ്യാപാരമേഖലയിലെ സംഘടനകളോടും, കേരള ചാപ്റ്റര്‍ ഓഫ് ചേംബര്‍ ഓഫ് കോമേഴ്സിനോടും പണിമുടക്കില്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
പെട്രോള്‍, ഡീസല്‍വില കഴിഞ്ഞ 3 ദിവസമായി തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുകയാണ്. പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ വര്‍ദ്ധിപ്പിച്ചത് ഇതാദ്യമാണെന്ന് യൂണിറ്റുകൾ കുറ്റപ്പെടുത്തി.
കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കില്‍ അണിനിരക്കുന്നത്.
തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക. അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണവും, ദേശീയ ആസ്തി വില്പനയും നിര്‍ത്തി വക്കുക,
കൊറോണയുടെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ദ്ധിപ്പിക്കുക,അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക,അംഗന്‍വാടി, ആഷ, ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുക, തൊഴിലാളികളായി അംഗീകരിക്കുക, കൊറോണ പ്രതിരോധത്തിലെ മുന്നിരപ്രവര്ത്തകര്ക്കെല്ലാം ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ഉറപ്പാക്കുക, സമ്പന്നന്മാരുടെ നികുതി വര്‍ദ്ധിപ്പിച്ച് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ സേവനങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കണം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്രഎക്സൈസ്തീരുവ വെട്ടിക്കുറക്കുക, കരാര്‍/സ്കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക, പുത്തന്പെന്ഷന് പദ്ധതി റദ്ദാക്കി എല്ലാ തൊഴിലാളികളെയും പഴയ പെന്ഷന് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരിക, ഇപിഎഫ് പെന്ഷന് ഉടന്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുക എന്നിവയാണ് യൂണിയനുകളുടെ ആവശ്യം.
സിഐറ്റിയു ഐഎന്റ്റിയുസി
എഐറ്റിയുസി എസ്ടിയു
എസ്ഐഡബ്ലുഎ യുറ്റിയുസി
എച്ച്എംഎസ് റ്റിയുസിസി
എഐയുറ്റിയുസി എന്‍എല്‍സി
കെറ്റിയുസി റ്റിയുസിഐ
എന്റ്റിയുഐ എച്ച്എംകെപി
ഐഎന്‍എല്‍സി ജെഎന്‍സി
കെറ്റിയുസി (എം) എഐസിറ്റിയു എഐറ്റിയുസി
ജെറ്റിയു ജെസിയു എന്നീ ട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.