
തൃപ്രയാര്‍: വളർത്തു നായ മാന്തിയതിനെ തുടർന്ന് പേവിഷബാധയേറ്റു മരിച്ച ആകർഷ് സ്കൂളിലും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു.
വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകനായിരുന്നു ഏഴു വയസുകാരൻ ആകര്‍ഷ്.
വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാർത്ഥിയാണ് ആകര്‍ഷ്. കൊറോണക്കാലത്ത് സ്‌കൂള്‍ അടഞ്ഞുകിടന്നപ്പോള്‍ ഓണ്‍ലൈന്‍ പ്രതിഭോത്സവങ്ങളില്‍ വാദ്യോപകരണങ്ങളില്‍ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതല്‍ താത്പര്യം.
ഞായറാഴ്ച രാത്രി അസ്വസ്ഥത കാണിച്ചപ്പോഴാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.
മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല. മാര്‍ച്ച് 31-ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകര്‍ഷിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഷികാഘോഷം റദ്ദാക്കി.
വളര്‍ത്തുമൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ ചെയ്തിട്ടുണ്ടെന്ന സംശയമുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുന്നതിന് മടികാണിക്കരുത്. റാബിസ് പ്രതിരോധത്തിന് മുന്‍കരുതലായി സ്വീകരിക്കുന്ന വാക്സിന്‍ പ്രധാനമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന തുടര്‍ചികിത്സകളും മുടക്കരുത്. ഉപദ്രവിച്ച മൃഗത്തെയും നിരീക്ഷിക്കണം. മൃഗത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വിവരം ഡോക്ടറെ അറിയിക്കണം.
വീട്ടില്‍ ജനിച്ച വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ ആദ്യത്തെ മൂന്നാംമാസം ആന്റി റാബിസ് വാക്‌സിന്‍ കുത്തിവെപ്പെടുക്കണം. ഒരുമാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസുമെടുക്കണം. ഓരോ വര്‍ഷവും കൃത്യമായി കുത്തിവെപ്പെടുക്കാന്‍ വിട്ടുപോകരുത്. മറ്റു മൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ മറ്റോ ചെയ്താല്‍ വീണ്ടും പ്രതിരോധകുത്തിവെപ്പെടുക്കണം. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് തദ്ദേശസ്ഥാപനത്തില്‍നിന്നുള്ള ലൈസന്‍സും നിര്‍ബന്ധമാണ്.