
തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ആവശ്യം.
അതേസമയം ഇന്ന് ചർച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകൾ നിവേദനം നൽകിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായം എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ബജറ്റിലെ അവഗണനയിലും നിരക്ക് വർധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരുരൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം.
ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാർഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷൻ പറയുന്നത്.