
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രക്തസമ്മർദം ഉയരുകയായിരുന്നു. അതിനിടെ, കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ പൊലീസില്‍ കീഴടങ്ങി.
കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു തങ്കച്ചൻ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ റോയി വയലാട്ട് ഇന്നലെയാണ് കീഴടങ്ങിയത്. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. സൈജു തങ്കച്ചനും, റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഡിജിപി വി യു കുര്യക്കോസ് പറഞ്ഞു. സൈജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അതേസമയം, കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസയച്ചു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം എന്നാണമ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.
കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.
കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.