
യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ നാളെ ഇന്ത്യയിൽ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി കെ സിങ്ങിനൊപ്പമാകും ഹർജോത് തിരികെ നാട്ടിലേക്ക് എത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറില്‍ പോകുമ്പോഴാണ് ഹർജോതിന് തോളിന് വെടിയേറ്റത്.
കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാർത്ഥിയിപ്പോൾ. അക്രമത്തിൽ ഹർജോതിന് പാസ്പോർട്ട് അടക്കം നഷ്ടമായിരുന്നു. വെടിയേറ്റ ശേഷവും ഇന്ത്യൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹർജോത് ആരോപിച്ചിരുന്നു. തന്നെ നാട്ടിലെത്താൻ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹർജോത് അഭ്യർത്ഥിച്ചു. പിന്നാലെ ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രി വി.കെ സിങ്ങിനെപ്പം നാളെ ഹർജോത് നാട്ടിലെത്തും.