
മോസ്കോ: യുക്രെനെതിരേ അണ്വായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സേനാ കമാൻഡുകൾക്കു നിർദേശം നൽകിയത് സമ്മർദ തന്ത്രമാണെന്നാണു വിലയിരുത്തൽ. ബെലാറൂസിൽ ചർച്ചയാകാമെന്ന റഷ്യൻ നിർദേശം യുക്രെയ്ൻ ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് സന്നദ്ധത അറിയിച്ചു.
ബെലാറൂസ് തലസ്ഥാനമായ മിൻസ്കിൽ ചർച്ചയ്ക്കായിരുന്നു റഷ്യൻ നിർദേശം. പകരം അതിർത്തിമേഖലയിലാകാമെന്ന യുക്രെയ്ൻ നിലപാട് റഷ്യയും അംഗീകരിച്ചു. ഫലത്തിൽ ഉപാധികളില്ലാതെയാണു ചർച്ച. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിലും റഷ്യൻ സേന ആധിപത്യം ഉറപ്പിക്കുകയാണ്.
വാതക പൈപ്‌ലൈൻ റഷ്യൻ സേന തകർത്തു.തെക്കൻ മേഖലയിലെ തുറമുഖങ്ങൾ റഷ്യൻ നിയന്ത്രണത്തിലാണ്. വ്യോമതാവളങ്ങൾക്കും ഇന്ധനസംഭരണശാലകൾക്കും നേരെ വ്യോമാക്രമണം തുടരുകയാണ്.കീവിനു തെക്ക് അതിശക്ത സ്ഫോടനങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം യുക്രെയ്നിൽനിന്നെത്തുന്ന ഇന്ത്യക്കാർക്കു പാസ്പോർട്ട് വേണ്ടെന്ന് പോളണ്ട് വ്യക്തമാക്കി.