Home Featured വിഎസ്‌.അച്യുതാനന്ദന്‍ പങ്കെടുത്തില്ലെങ്കില്‍ സിപിഎം സംസ്‌ഥാന സമ്മേളനം ചരിത്രത്തില്‍ ഇടംപിടിക്കും

വിഎസ്‌.അച്യുതാനന്ദന്‍ പങ്കെടുത്തില്ലെങ്കില്‍ സിപിഎം സംസ്‌ഥാന സമ്മേളനം ചരിത്രത്തില്‍ ഇടംപിടിക്കും

0

തിരുവനന്തപുരം: അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമിക്കുന്ന വിഎസ്‌. അച്യുതാനന്ദന്‍ പങ്കെടുത്തില്ലെങ്കില്‍ സി.പി.എമ്മിന്റെ എറണാകുളം സംസ്‌ഥാന സമ്മേളനം ചരിത്രത്തില്‍ ഇടംപിടിക്കും. പാര്‍ട്ടി രൂപീകരണത്തിനുശേഷം വി.എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കാത്ത സി.പി.എമ്മിന്റെ ആദ്യ സംസ്‌ഥാന സമ്മേളനമായിരിക്കും എറണാകുളത്തേത്‌. പ്രായാധിക്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വീട്ടില്‍ വിശ്രമിക്കുന്ന വി.എസ്‌, സമ്മേളനപ്രതിനിധിയാകാനുള്ള സാധ്യതയില്ലെന്നാണു സൂചന.

പാര്‍ട്ടി ലൈൻ സംബന്ധിച്ച്‌ സി.പി.ഐയിലുണ്ടായ അഭിപ്രായവ്യത്യാസമാണ്‌ സിപിഎം രൂപീകരണത്തിലേക്ക്‌ നയിച്ചത്‌. 1964 നവംബര്‍ ഏഴിന്‌ ഇ.എം.എസ്‌, പി. സുന്ദരയ്യ, ബസവ പുന്നയ്യ, എ.കെ.ജി, സി.എച്ച്‌. കണാരന്‍, ഇ.കെ. ഇമ്പിച്ചിബാവ, ജ്യോതിബസു, ഇ.കെ. നായനാര്‍, വി.എസ്‌. അച്യുതാന്ദന്‍ ഉള്‍പ്പെടെയുള്ള 31 നേതാക്കള്‍ സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവില്‍നിന്ന്‌ ഇറങ്ങിവന്നാണ്‌ സി.പി.എം. രൂപീകരിച്ചത്‌.

അന്നുതൊട്ട്‌ പാര്‍ട്ടിയുടെ കേരളത്തിലെ നട്ടെല്ലായിരുന്നു വി.എസ്‌. ആലപ്പുഴയില്‍ നടന്ന സംസ്‌ഥാന സമ്മേളനത്തിന്റെ വേദിയില്‍നിന്ന്‌ ഇറങ്ങിപ്പോയ വി.എസ്‌, പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ തൃശൂര്‍ സമ്മേളനത്തില്‍ വി.എസ്‌. സജീവമായിരുന്നു. ഇപ്പോള്‍ വിശ്രമത്തിലായതിനാല്‍ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ല.

ഓരോ സമ്മേളനത്തിന്‌ മുമ്പും പാര്‍ട്ടിയുടെ അജന്‍ഡ നിശ്‌ചയിച്ചിരുന്നത്‌ വി.എസ്‌. ആയിരുന്നു. പിണറായി വിജയന്‍ കേരളത്തിലെ സി.പി.എമ്മിന്റെ തലപ്പത്ത്‌ എത്തിയതുപോലും അത്തരം ഒരു അജന്‍ഡയുടെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.പാര്‍ട്ടിയില്‍ ഏറ്റവും കരുത്തനായിരുന്ന വി.എസിന്റെ ശക്‌തി ക്ഷയിച്ചു തുടങ്ങിയത്‌ പിണറായി വിജയന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായി എത്തിയതു മുതലായിരുന്നു. ആദ്യം വി.എസിന്റെ വിശ്വസ്‌തനായിരുന്ന പിണറായി പിന്നീട്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രുവുമായി. ഇരുവരും തമ്മിലുള്ള പോരും അതേത്തുടര്‍ന്നുള്ള വിഭാഗീയതയും കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ നീങ്ങിയിരുന്നു. അപ്പോഴും പാര്‍ട്ടി കേഡറുകളില്‍ തന്റെ സ്വാധീനം ഉറപ്പിച്ചുനിര്‍ത്താന്‍ വി.എസിനു കഴിഞ്ഞിരുന്നു. എന്നാല്‍, പതിയെ വി.എസിന്റെ പ്രതാപം അവസാനിക്കുകയായിരുന്നു. ആലപ്പുഴയില്‍ നടന്ന സംസ്‌ഥാന സമ്മേളനത്തില്‍ വി.എസ്‌. ഉയര്‍ത്തിവിട്ട പ്രതിഷേധം സി.പി.എമ്മിനെ മറ്റൊരു പിളര്‍പ്പിലേക്ക്‌ നയിക്കുമോയെന്നു സംശയിച്ചവര്‍പോലുമുണ്ടായിരുന്നു.

സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവില്‍നിന്ന്‌ ഇറങ്ങിപ്പോയതിനു സമാനമായിട്ടായിരുന്നു 2015-ല്‍ തന്റെ ജന്മദേശമായ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തില്‍നിന്നു വി.എസ്‌. ഇറങ്ങിപ്പോയത്‌. പിന്നീട്‌ സംസ്‌ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്‌ണന്‍ ഇടപെട്ട്‌ അദ്ദേഹത്തെ സമാധാനിപ്പിച്ച്‌ ഒപ്പം നിര്‍ത്തുകയായിരുന്നു. അതിനുശേഷം 2018-ല്‍ തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ വി.എസ്‌. സജീവമായി പങ്കെടുക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here