
മോസ്കോ: ഐടി സൈന്യത്തെ വിന്യസിച്ചെന്നു യുക്രെയ്ൻ ഭരണകൂടം പ്രഖ്യാപിച്ചതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനെതിരെ ആക്രമണം. യുക്രെയ്നിൽ യുദ്ധം ശക്തമായതിനൊപ്പം സൈബർ ആക്രമണങ്ങളും കൂടുകയാണ്. പുട്ടിന്റെ ഓഫിസിന്റെ kremlin.ru എന്ന സൈറ്റാണു ആക്രമിക്കപ്പെട്ടതെന്നു വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യൻ സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സൈറ്റുകൾക്കു നേരെയും ആക്രമണമുണ്ടായി. റഷ്യയുടെ സൈബർ ആക്രമണത്തിനെതിരെ യുക്രെയ്ൻ തിരിച്ചടിക്കുകയാണെന്നാണു സൂചന. യുക്രെയ്നിൽ കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ട വിനാശകാരിയായ സോഫ്റ്റ്വെയർ നൂറുകണക്കിനു കംപ്യൂട്ടറുകളെ നശിപ്പിച്ചതായി സൈബർസുരക്ഷാ കമ്പനി ഇസെറ്റ് അറിയിച്ചു.
യുക്രെയ്നിൽ റഷ്യയുടെ അധിനിവേശം തുടങ്ങുന്നതിനു മുൻപുതന്നെ, റഷ്യൻ സൈന്യത്തിന്റെ വ്യാപകമായ സൈബർ ആക്രമണമുണ്ടാകുമെന്നു ബ്രിട്ടനും യുഎസും മുന്നറിയിപ്പു നൽകിയിരുന്നു. യുക്രെയ്നിലേതടക്കം സൈബറാക്രമണങ്ങളിൽ പങ്കില്ലെന്ന നിലപാടാണു റഷ്യ സ്വീകരിച്ചിട്ടുള്ളത്.
റഷ്യയുടെ അതിക്രമത്തിനെതിരെ അണിചേരാൻ സൈബർ ഹാക്കർമാരുടെ സഹായം യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. വെബ്സൈറ്റിനു താങ്ങാവുന്നതിലധികം സർവീസ് റിക്വസ്റ്റുകൾ അയച്ചു പ്രവർത്തനരഹിതമാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണു നടക്കുന്നതെന്നാണു റിപ്പോർട്ട്.