
കീവ്: യുക്രെയ്നില്‍ പാശ്ചാത്യര്‍ ഇടപെടരുതെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആവര്‍ത്തിച്ചുള്ള കര്‍ശന നിലപാടാണ് യുക്രെയ്ന്‍ നിലപാടിൽനിന്ന് നാറ്റോയെ പിന്നോക്കം വലിച്ചതെന്ന് സൂചന. റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന സൂചന കിട്ടിയപ്പോള്‍ തന്നെ നാറ്റോ സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ, യുക്രെയ്നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യാഴാഴ്ച വ്യക്തമാക്കിയത്.
പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നാറ്റോ രാജ്യങ്ങള്‍ ഇന്ന് യോഗം ചേരും. യുക്രെയ്നില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതില്‍ യുഎസിന്റെയും യുഎന്നിന്റെയും ഇടപെടൽ ദുര്‍ബലമെന്നു രാജ്യാന്തര തലത്തില്‍ വിമര്‍ശനം ശക്തമാണ്. കിഴക്കന്‍ യുക്രെയ്നിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ അംഗീകരിക്കുന്നുവെന്ന റഷ്യയുടെ തീരുമാനം വന്നപ്പോള്‍ തന്നെ ദുര്‍ബലമായ ഉപരോധ പ്രഖ്യാപനങ്ങളാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
വിഷയത്തില്‍ ഇടപെടുമെന്ന് യുഎസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏതുതരം നടപടിയാണ് റഷ്യക്കെതിരെ ഉണ്ടാവുകയെന്ന് വ്യക്തമല്ല. അടിയന്തര യോഗം ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങളുടെ പിന്തുണ യുക്രെയ്ൻ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല.