
കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു. നേരത്തെയുള്ള നിർദ്ദേശപ്രകാരം സെക്യൂരിറ്റി നിരീക്ഷണത്തിലായിരുന്നു ഇവർ. ഉടനടി കണ്ടെത്തി ചികിത്സ നൽകി.
ഐസിയുവിലേക്ക് മാറ്റി. ഇരുവരും അപകട അവസ്ഥ തരണം ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു.അതേസമയം, കുട്ടിക്ക് മര്ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരിൽ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും.