
കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരിൽ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും. അതിനിടെ, വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു.
ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസിന് മുൻപാകെ ഹാജരാകുമെന്ന് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതേസമയം, കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി കണ്ണ് തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.