
കോഴിക്കോട്: നമ്പർ 18 ഹോട്ടലിലെ പീഡന പരാതിയിലെ മൂന്നാം പ്രതി അഞ്ജലിക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്.
ബലാത്സംഗക്കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും യുവതിക്കെതിരെ കേസെടുക്കും. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് വീഡിയോയില്‍ ആരാണ് ഇരയെന്ന് അഞ്ജലി വെളിപ്പെടുത്തിയത്. ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് ഉള്‍പ്പെടെ പറഞ്ഞായിരുന്നു അഞ്ജലിയുടെ വീഡിയോ. ഇത്തരത്തില്‍ വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ വീഡിയോയില്‍ സൂചിപ്പിക്കുന്നു.ഇരയെ തിരിച്ചറിയുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെങ്കിലും തന്റെ നിസ്സഹായതകൊണ്ടാണ് കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നാണ് ഓഡിയോ സന്ദേശത്തില്‍ അഞ്ജലി വിശദീകരിക്കുന്നത്. അഞ്ജലി യുവതികളെ നഗ്നരാക്കി കിടത്തി അവരുടെ ശരീരത്തില്‍ ലഹരി മരുന്ന് വിതറിയ ശേഷം അത് നക്കിയെടുക്കുന്നത് കണ്ടു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അവരുടെ പേര് വെളിപ്പെടുത്തി അഞ്ജലി രംഗത്തെത്തിയത്.
അതേസമയം, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമായ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നമ്പർ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് , ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരാണ് അറസ്റ്റ് ഒഴിവാക്കാനായി കോടതിയെ സമീപിച്ചത്. നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു. ഹോട്ടലിലെത്തിയ യുവതിയെയും 17കാരിയായ മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.