
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി(69) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഒരു മാസമായി ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു.
ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയർ ആശുപത്രി ഡയറക്ടർ ദീപക് നംജോഷി പറഞ്ഞു.80-90 കാലഘട്ടത്തെ ഡിസ്കോ സംഗീതത്തിലൂടെ ജനപ്രിയത നേടിയ ബപ്പി ലാഹിരി യുടെ അവസാനത്തെ ബോളിവുഡ് പാട്ട് 2020 ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു. വർദത്, ഡിസ്കോ, ഡാൻസർ, നമക് ഹലാൽ, ഷറാബി ഡാൻസ് തുടങ്ങിയവ ബപ്പി ലാഹിരിയുടെ എക്കാലത്തേയും ജനപ്രിയ ഹിറ്റുകളായി തുടരുന്നു.
സൽമാൻ ഖാൻ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ് 15-ൽ ആയിരുന്നു ബപ്പി ലാഹിരി അവസാനായി സ്ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാർട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷൻ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്.
2014ൽ പശ്ചിമ ബംഗാളിലെ ശ്രീറാംപൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം രോഗമുക്തി നേടി.