
കുട്ടികളുടെ ആശങ്ക സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ ഒഴിവാക്കിയതിനെ വിമർശിച്ചതിനാണ് അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്.
പയ്യന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകന്‍ പി.പ്രേമചന്ദ്രനാണ് നോട്ടിസ് ലഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.കുട്ടികളുടെ ആശങ്കയാണ് പങ്കുവച്ചത്. സർക്കാരിനെയോ വിദ്യാഭ്യാസ വകുപ്പിനെയോ വിമർശിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഒഴിവാക്കി 30 ശതമാനം ചോദ്യങ്ങൾ സിലബസിന് പുറത്തുനിന്ന് ഉൾപ്പെടുത്തി പാറ്റേൺ മാറ്റിയിരുന്നു. ഇത് കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്ന് പ്രേമചന്ദ്രൻ സമൂഹമാധ്യത്തിൽ കുറിപ്പിട്ടു.
പിന്നാലെ ഇക്കാര്യത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നോട്ടിസ് നൽകി. ഗോവയിലുള്ള പ്രേമചന്ദ്രൻ കേരളത്തിൽ തിരിച്ചെത്തിയാലുടൻ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കും. കവി സച്ചിദാനന്ദൻ, എഴുത്തുകാരി ശാരദക്കുട്ടി, സുനിൽ പി.ഇളയിടം തുടങ്ങിയവർ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തി.