
പുണെ: ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 1938-ൽ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. 2001-ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹം രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
2021 ഏപ്രിൽ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, ബജാജ് ഓട്ടോയുടെ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു.