
ന്യൂഡെല്‍ഹി: രാജ്യവിരുദ്ധ വ്യാജവാര്‍ത്തകളുടെ പേരില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ അറുപതിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വിലക്കിയെന്നു കേന്ദ്രസര്‍ക്കാര്‍. യുട്യൂബ് ചാനലുകളും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും ട്വിറ്റര്‍ അക്കൗണ്ടുകളും ഇതിലുള്‍പ്പെടുന്നു. ഇത്തരം യുട്യൂബ് ചാനലുകള്‍ പാകിസ്താന് സ്പോണ്സര് ചെയ്യുന്നതാണെന്നും വിവര-വാര്‍ത്താവിനിമയ സഹമന്ത്രി എല്‍. മുരുകന് രാജ്യസഭയില്‍ പറഞ്ഞു.പ്രസ് കൗണ്‍സില്‍ നിയമം, 14-ാം വകുപ്പുപ്രകാരമുള്ള മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കാത്ത പത്രപ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടാകും.
ഇത്തരം 150-ല്‍ ഏറെ കേസുകളില്‍ നടപടിയെടുത്തുകഴിഞ്ഞു. വ്യാജവാര്‍ത്തകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. മുപ്പതിനായിരത്തിലേറെ അന്വേഷണങ്ങള്‍ക്ക് അതിലൂടെ മറുപടി നല്കി.ലഭിക്കുന്ന പരാതിപ്രകാരവും സ്വമേധയായും വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് വിവരം നല്കുന്ന ഫാക്ട് ചെക്ക് യൂണിറ്റ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കു കീഴിലാണു പ്രവര്‍ത്തിക്കുന്നതെന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കുര്‍ വ്യക്തമാക്കി.
അച്ചടിമാധ്യമങ്ങളുെട കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്.ഇലക്ട്രോണിക്/ദൃശ്യമാധ്യമങ്ങള്‍ 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്ക്സ് (റഗുലേഷന്) നിയമത്തിനു കീഴിലാണ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം ഐ.ടി. നിയമം പാസാക്കി.
ഇവയ്ക്കനുസൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമയാസമയം പുറപ്പെടുവിക്കാറുണ്ടെന്നും ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി താക്കുര്‍ പറഞ്ഞു.