
ചെന്നൈ: ഗവര്‍ണര്‍ തിരിച്ചയച്ച ദേശീയ യോഗ്യതാ പ്രവേശനപരീക്ഷ (നീറ്റ്) വിരുദ്ധ ബില്‍ ഏകകണ്‌ഠമായി വീണ്ടും പാസാക്കി തിമിഴ്‌നാട് നിയമസഭ. 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു തമിഴ്‌നാട് നിയമസഭ പാസാക്കിയ ഒരു ബില്‍ ഭേദഗതികള്‍ കൂടാതെ വീണ്ടും പാസാക്കുന്നത്. മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ധനവിദ്യാര്‍ഥികളുടെ താത്‌പര്യത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ നാലിനു ഗവര്‍ണര്‍ ആര്‍.എന്‍. രവി ബില്‍ തിരിച്ചയച്ചത്.
ഒരിക്കല്‍ നിരസിച്ച ബില്‍ വീണ്ടും പാസാക്കി സമര്‍പ്പിച്ചാല്‍ ഗവര്‍ണര്‍ അതു രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കാന്‍ നിര്‍ബന്ധിതനാകും. രാഷ്‌ട്രപതിയുടെ അന്തിമാനുമതി ലഭിച്ചാലേ ബില്‍ നിയമമാകൂ. 2
021 സെപ്‌റ്റംബറില്‍ നിയമസഭ പാസാക്കിയ തമിഴ്‌നാട് മെഡിക്കല്‍ ബിരുദ പ്രവേശന ബില്ലാണു ഗവര്‍ണറുടെ പരിഗണനയ്‌ക്കു സമര്‍പ്പിച്ചിരുന്നത്. ഒപ്പിടാതെ തിരിച്ചയയ്‌ക്കുന്നതിനു മുമ്പ് നാലുമാസം ബില്‍ തടഞ്ഞുവച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നു ഭരണകക്ഷിയായ ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നു. ബില്‍ വീണ്ടും പാസാക്കാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാസേമ്മളനത്തിലും ഗവര്‍ണർക്കെതിരേ മുഖ്യമ്രന്തി എം.കെ. സ്‌റ്റാലിന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.
നീറ്റ് വിരുദ്ധ ബില്‍ അംഗീകരിക്കാതിരിക്കാന്‍ ഗവര്‍ണര്‍ ഉന്നയിച്ച അതേ ന്യായമാണു നീറ്റിനെതിരേ സ്‌റ്റാലിനും ആരോപിച്ചത്. നീറ്റ് ആകാശത്തുനിന്നു പൊട്ടിവീണതല്ലെന്നും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കാന്‍ അവതരിപ്പിക്കപ്പെട്ടതാണ് അതെന്നും സ്‌റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. നീറ്റ് സ്വകാര്യപരിശീലനകേന്ദ്രങ്ങള്‍ക്കു മാത്രം സഹായകമായതാണ്. അത്തരം പരിശീലനത്തിന്റെ ചെലവ് താങ്ങാന്‍ കഴിയാത്ത നിര്‍ധനവിദ്യാര്‍ഥികള്‍ക്കായാണു ബില്ലെന്നും സ്‌റ്റാലിന്‍ അവകാശപ്പെട്ടു.
ദേശീയ പ്രവേശനപരീക്ഷ തമിഴ്‌നാട്ടിലെ ഗ്രാമീണരും പാര്‍ശ്വവത്‌കൃതരുമായ വിദ്യാര്‍ഥികളിലുണ്ടാക്കുന്ന ആഘാതെത്തക്കുറിച്ചു ജസ്‌റ്റിസ് എ.കെ. രാജന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു കഴിഞ്ഞ സെപ്‌റ്റംബര്‍ 13-നു നിയമസഭ നീറ്റ് വിരുദ്ധ ബില്‍ പാസാക്കിയത്. തുടര്‍ന്ന്, രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി ഗവര്‍ണര്‍ക്കയച്ചെങ്കിലും അദ്ദേഹമത് കഴിഞ്ഞ നാലിനു സര്‍ക്കാരിനു തിരിച്ചയച്ചു. പാവങ്ങള്‍ക്കെതിരാണു ബില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി.