
ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി. വികാരങ്ങൾ മാറ്റിനിർത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിർദ്ദേശിച്ചു.
ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ശാന്തരാകണം. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു. കേസ് നാളെ 2.30ന് വീണ്ടും പരിഗണിക്കും. അതേസമയം, ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. ഹൈസ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.സംസ്ഥത്തെ പല ജില്ലകളിലായി ഹിജാബ് വിഷയത്തെ ചൊല്ലി വലിയ പ്രക്ഷോപങ്ങളാണ് നടക്കുന്നത്.വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ പോലീസിന് നേരെയും കല്ലേറുണ്ടായതിനെ തുടർന്നാണ് പൊലീസ് ലാത്തി വീശിയത്.
ശിവമോഗയിലെ ബാപ്പുജിനഗർ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ജനക്കൂട്ടത്തെ തുരത്താൻ വിദ്യാർത്ഥികളുടെയും പ്രതിഷേധക്കാരുടെ നേരെയും പൊലീസ് ലാത്തി വീശി. ഹിജാബ് ധരിച്ച വിദ്യാർത്ഥികളും മറ്റൊരു കൂട്ടം വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കല്ലേറുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സൂപ്രണ്ട് ലക്ഷ്മിപ്രസാദും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.ബാഗൽകോട്ടിലെ റബകവിബനഹട്ടിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ രണ്ട് സംഘങ്ങൾ പരസ്പരം കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഘർഷം രൂക്ഷമായതോടെ കോളേജ് മാനേജ്മെന്റ് കോളേജിന് അവധി പ്രഖ്യാപിച്ചു.
ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ ‘അല്ലാഹു അക്‌ബറും’ മറുവിഭാഗം ‘ജയ് ശ്രീറാമും’ മുഴക്കിയതോടെ മാണ്ഡ്യ പിഇഎസ് കോളേജിലും പ്രതിഷേധം ഗുരുതരമായി. വിജയപുര ജില്ലയിലെ ശാന്തേശ്വർ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഇൻഡി ടൗണിന്റെ പ്രവേശന കവാടത്തിലാണ് ഹിജാബും കാവി ഷാളും ധരിച്ച വിദ്യാർത്ഥികളെയും തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചു.