
ചെന്നൈ: മദ്രാസ് ഐഐടിയിൽ നേരിടേണ്ടി വന്ന ജാതിവിവേചനത്തെ തുടർന്ന് നിരാഹരത്തിന് തയ്യാറായി ഫാക്കൽറ്റി അംഗം വിപിൻ പി. വീട്ടിൽ. സംഭവത്തെ കുറിച്ച് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (എൻസിബിസി) സ്വതന്ത്രമായി അന്വേഷിച്ചില്ലെങ്കിൽ ഫെബ്രുവരി 24 മുതൽ നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം തുറന്ന കത്ത് എഴുതിയെന്നും ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.
കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (എച്ച്എസ്എസ്) വിഭാഗം അസി. പ്രഫസറുമാണ് വിപിൻ. മദ്രാസ് ഐഐടിയിൽ എസ്സി/എസ്ടി/ഒബിസി ഫാക്കൽറ്റികൾക്കായി നടക്കുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ അട്ടിമറിയും എൻസിബിസി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തുറന്ന കത്തിൽ വിപിൻ എഴുതി. കത്തിൽ ഐഐടി-മദ്രാസിലെ ബ്രാഹ്മണ ഫാക്കൽറ്റി അംഗങ്ങളുടെ ബ്രാഹ്മണ ഭരണവും, ജാതി വിവേചനവും ഉപദ്രവവും ആരോപിക്കുന്നു. ഐഐടി-എമ്മിന്റെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ വിപിൻ ഒബിസി വിഭാഗത്തിൽ പെട്ടയാളാണ്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തെഴുതിയിരിക്കുന്ന കത്തിൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ താൻ നേരിട്ട പീഡനത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. 2021 -ൽ എൻസിബിസിയിൽ പരാതി നൽകിയതുമുതൽ തന്നെ ഉപദ്രവിക്കുന്നുവെന്നും വിപിൻ എഴുതി. എൻസിബിസി, പരാതിയെ തുടർന്ന് ഐഐടി-മദ്രാസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു.
2021 ഒക്ടോബറിൽ ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷണം അവസാനിപ്പിച്ചത് മുതൽ ഫാക്കൽറ്റി അംഗമായ താൻ നിർദയമായ പീഡനം നേരിടുകയാണ് എന്ന് അദ്ദേഹത്തിന്റെ കത്ത് ആരോപിക്കുന്നു. 2021 ഒക്ടോബറിൽ അന്വേഷണം അവസാനിച്ചതു മുതൽ ഐഐടി-മദ്രാസിന്റെ അന്നത്തെ ഡയറക്ടറും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റ് മേധാവിയും തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നും കത്തിൽ ആരോപിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി മേധാവിത്വങ്ങൾ ‘താഴ്ന്ന ജാതിയിൽ’ പെട്ട ഒരാളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ തനിക്ക് രാജി വയ്ക്കുക എന്ന തീരുമാനം എടുക്കേണ്ടി വന്നുവെന്നും കത്തിൽ പറയുന്നു. എല്ലാ പരാതി പരിഹാര സംവിധാനങ്ങളും തേടുന്നത് താൻ അവസാനിപ്പിച്ചതായും കത്തിൽ പറയുന്നു. ജാതിവിവേചനത്തെ തുടർന്ന് വിപിൻ വീണ്ടും രാജിവെച്ചതായാണ് റിപ്പോർട്ട്.
നേരത്തെയും ഇതേ വിഷയത്തെ ചൊല്ലി അദ്ദേഹം രാജിക്കൊരുങ്ങിയിരുന്നുവെങ്കിലും അനുനയചർച്ചകൾക്കൊടുവിൽ സ്ഥാപനത്തിലേക്ക് തന്നെ തിരികെയെത്തുകയായിരുന്നു. എന്നാൽ, ഇപ്പോഴും ജാതിവിവേചനം തുടരുകയാണ് എന്ന് കാണിച്ചാണ് അദ്ദേഹം നിരാഹാരസമരം അടക്കമുള്ള മാർഗത്തിലേക്ക് തിരിയുമെന്ന് അറിയിച്ചിരിക്കുന്നത്.