
ന്യൂഡെൽഹി: പാട്ടുംപാടി ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ലത മങ്കേഷ്കർ എന്ന ഇതിഹാസ ഗായിക സിനിമയിൽ എത്തുന്നത് അഭിനേത്രിയായി. അതും കുടുംബം പോറ്റാൻവേണ്ടി. ലതക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. ലതയുടെ പിതാവ് ദീനനാഥ് മറാത്ത നാടകവേദിയിലെ ഗായകനായിരുന്നു. ദീനനാഥിന്റെ ആറുമക്കളിൽ മൂത്തയാളായിരുന്നു ലത.പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി പിതാവ് ജീവിതത്തിൽനിന്നും വിടവാങ്ങിപ്പോയപ്പോൾ ചുമതലകളെല്ലാം ആ കുഞ്ഞ് ചുമലുകളിലായി. വീടിന്റെ പ്രാരാബ്ദങ്ങൾ ഏറ്റെടുത്ത് ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി.
ഇന്ത്യൻ സിനിമ സംഗീതത്തിന്റെ മറുപേരായിവളർന്ന ലതയെന്ന പേരിനും ചില നിമിത്തങ്ങളുണ്ടായി. ആദ്യ പേര് ഹേമ എന്നായിരുന്നു. എന്നാൽ പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തിയാണ് ലത മങ്കേഷ്കർ എന്ന പേര് സ്വീകരിച്ചത്.ആദ്യം അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചെങ്കിലും പിന്നീട് സംഗീതത്തിലൂടെ ലത വളർന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു.
1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്.ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്മീറി സംവിധാനം ചെയ്ത മജ്ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീത സംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലത മങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്.ആ ശബ്ദം പിന്നീട് ഇന്ത്യ കീഴടക്കി.
15 ഭാഷകളിലായി നാൽപതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കിയെന്നു പറയാം. *കദളി കൺകദളി ചെങ്കദളി പൂ വേണോ* മലയാളം മറക്കാത്ത മലയാളിയുടെ ചുണ്ടുകൾ ഇന്നും മൂളുന്ന പാട്ടാണ് “കദളി കൺകദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം. ഇതിഹാസ ഗായിക ലത മങ്കേഷ്കർ ആദ്യമായും അവസാനവുമായി മലയാളത്തിനായി പാടിയ ഗാനം.നെല്ല് എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ഹിറ്റായ ഈ ഗാനത്തിനു പിന്നിൽ ലത ഉൾപ്പെടെ മൂന്ന് നക്ഷത്രങ്ങളാണ് പ്രവർത്തിച്ചത്.
കവി വയലാർ രാമവർമ വരികൾ എഴുതിയപ്പോൾ ഈണമിട്ടത് സാക്ഷാൽ സലിൽ ചൗധരിയും. സലിൽദായുടെ നിർബന്ധത്തിനു വഴങ്ങിയാണ് ലത പാടാനെത്തുന്നത്.ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതയെ കൊണ്ട് പാടിക്കാന്‍ സലില്‍ ചൗധരി ശ്രമം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. അതിന് ശേഷമാണ് നെല്ലില്‍ പാടാൻ ക്ഷണിക്കുന്നത്. ഏറെ പണിപ്പെട്ട് മലയാളം ഉച്ചാരണം പഠിച്ചെടുത്താണ് ലത പാടിയത്.പാട്ട് ഹിറ്റായെങ്കിലും ഉച്ചാരണ വൈകല്യത്തിന്റെ വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും മലയാളത്തില്‍ ലത പാടിയില്ല.