
ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മോൺ. ഡോ. തോമസ് ജെ. നെറ്റോയെ (58) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിശ്വാസി സമൂഹത്തിന്റെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി, ലാളിത്യത്തിന്റെ ആത്മീയ മുഖവുമായി അതിരൂപതയെ നയിച്ച ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം 75 വയസ്സ് പിന്നിട്ട് വിരമിച്ചതിനെത്തുടർന്നാണു നിയമനം. മെത്രാഭിഷേകം ഒരു മാസത്തിനകം നടക്കും. അതുവരെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഡോ.സൂസപാക്യം തുടരാൻ മാർപാപ്പ നിർദേശിച്ചിട്ടുണ്ട്.തന്റെ മെത്രാഭിഷേകത്തിന്റെ 32–ാം വാർഷികത്തിൽ പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിലെ കൃതജ്ഞതാ ദിവ്യബലിക്കിടെയാണു പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചുള്ള മാർപാപ്പയുടെ നിയമന ഉത്തരവ് ഡോ.സൂസപാക്യം വായിച്ചത്. ഇതേ സമയം റോമിലും പ്രഖ്യാപനം നടന്നു. തിരുവനന്തപുരം പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ.തോമസ് നെറ്റോ, നിലവിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ശുശ്രൂഷകളുടെ കോഓർഡിനേറ്ററാണ്. കഴിഞ്ഞ വർഷം മാർച്ചിൽ 75 വയസ്സ് പൂർത്തിയായ സാഹചര്യത്തിൽ ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം തന്റെ ചുമതലകൾ ഭാഗികമായി സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസിനു കൈമാറിയിരുന്നു. കൊറോണ സാഹചര്യത്തിലാണ് പുതിയ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം നീണ്ടുപോയത്. ദിവ്യബലിക്ക് ഡോ.സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു.
സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി, അതിരൂപത വികാരി ജനറൽ മോൺ.ഡോ.സി.ജോസഫ്, പാളയം ഇടവക വികാരി മോൺ.ഡോ.ടി.നിക്കോളാസ്, സിബിസിഐ ലേബർ മിനിസ്ട്രി ഡയറക്ടർ യൂജിൻ എച്ച്.പെരേര, രൂപതാ വൈദികർ എന്നിവർ സഹകാർമികരായി. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരും സന്നിഹിതരായിരുന്നു.നിയുക്ത മെത്രാപ്പോലീത്ത തോമസ് നെറ്റോ 1964 ഡിസംബർ 29 ന് ജേസയ്യ നെറ്റോയുടെയും, ഇസബെല്ല നെറ്റോയുടെയും മകനായി പുതിയതുറയിൽ ജനിച്ചു. സെൻ്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെൻ്റ്. ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി. കെ. എസ്. എച്ച്. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. തുടർന്ന് വൈദികനാകാനായി സെൻ്റ്. വിൻസെൻ്റ് സെമിനാരിയിൽ ചേരുകയും ഡിഗ്രീ പഠനം പൂർത്തിയാക്കുകയും ചെയ്തു. സെൻ്റ് സേവ്യേഴ്സ് കോളേജിൽ പ്രീഡിഗ്രി പഠിച്ചു.മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവയിലെ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും 1983-86 കാലഘട്ടത്തിൽ തത്വ ശാസ്ത്രവും 1986-89 കാലഘട്ടത്തിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കുകയും ചെയ്തു.
1989 ഡിസംബർ 19 ആം തീയതി പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്നുള്ള അഞ്ചു വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും, സഭൈക്യ-സംവാദ കമ്മീഷൻ്റേ എക്സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലോയോള കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. തുടർന്ന് ഉപരി പഠനത്തിനായി 1995 – ഇൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി.
2000- 2004 കാലഘട്ടത്തിൽ ബി. സി. സി. യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ്. വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചുട്ടുണ്ട്. 2009- ൽ വലിയതുറ സെന്റ്. ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി.
2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ്. ആൻസ് ഇടവക വികാരിയുമായിരുന്നു. 2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.