കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് പെൺകുട്ടികൾ പുറത്ത് ചാടിയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ സ്റ്റേഷനിന്റെ പുറക് വശത്തുകൂടി ഓടി രക്ഷപ്പെട്ടു. കേസിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് മുങ്ങിയത്. ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനിൽ തന്നെയുണ്ട്.സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിർമാണം നടക്കുന്ന കെട്ടിടത്തിലും ഫെബിൻ റാഫിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായിട്ടില്ല. ഒരു സംഘം പോലീസുകാർ സ്റ്റേഷനു സമീപം തിരച്ചിൽ തുടരുകയാണ്.ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പമാണ് ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ യുവാക്കൾ പിടിയിലായത്.
യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷം സ്റ്റേഷനകത്ത് നിർത്തിയ പ്രതികളിലൊരാളെ കാണാതായി. പിന്നീടാണ് ഇയാൾ രക്ഷപ്പെട്ടെന്ന് പോലീസിന് മനസ്സിലായത്.
ബുധനാഴ്ച വൈകീട്ടോടെയാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.