കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് വീണ്ടും കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാസൻ എടവനക്കാടും ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ചയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദം വ്യാസൻ തിരിച്ചറിഞ്ഞതായാണ് വിവരം.
ശബ്ദം തിരിച്ചറിയാനായാണ് തന്നെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചതെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. സംവിധായകനായ റാഫിയെയും ഗ്രാൻഡ് പ്രൊഡക്ഷൻസ് മാനേജറെയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. റാഫി ദിലീപിന്റെ ശബ്ദം തിരിച്ചറിയുകയും ചെയ്തു.
തെളിവുകൾ ബലപ്പെടുത്താനായാണ് വ്യാസൻ എടവനക്കാടിനെയും ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തിയത്. ദിലീപിന്റെ ചോദ്യംചെയ്യൽ അവസാനമണിക്കൂറുകളിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ചോദ്യംചെയ്യലിനായി കോടതി അനുവദിച്ച സമയം അവസാനിക്കും.
അവസാനദിവസവും എ.ഡി.ജി.പി. എസ്.ശ്രീജിത്ത് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഒരുമണിക്കൂറോളം അദ്ദേഹം ചോദ്യംചെയ്യലിൽ പങ്കെടുത്തു. മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കും.