കോഴിക്കോട്: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമർശനവുമായി നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂ. എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ. വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.