Home World ഡൊണൾഡ് ട്രംപിനെ വധിക്കുന്നത് ആയത്തുല്ല അലി ഖമനയിയുടെ വെബ്‌സൈറ്റിൽ ചിത്രീകരിച്ച് ഇറാൻ

ഡൊണൾഡ് ട്രംപിനെ വധിക്കുന്നത് ആയത്തുല്ല അലി ഖമനയിയുടെ വെബ്‌സൈറ്റിൽ ചിത്രീകരിച്ച് ഇറാൻ

0

ടെഹ്റാൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ വധിക്കുന്നത് ഭാവനയിൽ ചിത്രീകരിച്ച് ഇറാൻ. ഡ്രോൺ അയച്ച് ട്രംപിനെ കൊലപ്പെടുത്തതിന്റെ അനിമേറ്റഡ് വീഡിയോയാണ് ഇറാൻ അധികൃതർ സൃഷ്ടിച്ചിരിക്കുന്നത്. യുഎസിലെ ഫ്‌ളോറിഡയിലുള്ള മാരലഗോയിലെ റിസോർട്ടിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുന്ന ട്രംപിനെ വധിക്കുന്നതാണ് അനിമേറ്റഡ് വീഡിയോയിലുള്ളത്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്‌സൈറ്റിലാണ് ഈ അനിമേറ്റഡ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ പ്രിയങ്കരനായ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പുമായാണ് വിഡിയോ അവസാനിക്കുന്നത്. 2020 ജനുവരി 3നു ബഗ്ദാദിൽ വച്ചാണ് സുലൈമാനി വധിക്കപ്പെട്ടത്. ഇതിന്റെ രണ്ടാം വാർഷികത്തിൽ നടത്തിയ മത്സരവുമായി ബന്ധപ്പെട്ട അനിമേറ്റഡ് വിഡിയോയാണിത്.

ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ പ്രത്യേകവിഭാഗമായ കുദ്സ് ഫോഴ്സ് മേധാവി ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ജനപ്രിയ സൈനികോദ്യോഗസ്ഥനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമയിനിയുടെ വിശ്വസ്ഥനുമാണ്യിരുന്നു ജനറൽ ഖാസിം സുലൈമാനി. മധ്യപൂർവദേശത്ത് ഇറാൻ ഓപ്പറേഷൻസിൻറെ ചുക്കാൻ പിടിക്കുന്നതിൽ പ്രധാനി, കടുത്ത അമേരിക്കൻ വിരോധി. ഐസിസ് വിരുദ്ധൻ, സിറിയയിലെ ബഷർ അൽ അസദിൻറെ ചങ്ങാതി. ഇറാൻ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പിന് തൊട്ടുമുമ്പാണ് അമേരിക്കൻ ഡ്രോണുകൾ ജനറൽ സൊലൈമാനിയുടെ ജിവനെടുത്തത്. മേഖലയിലെ സ്വതന്ത്ര രാജ്യങ്ങളോടു ചേർന്ന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രസിഡൻറ് ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകിയിരുന്നു.

ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ഉപയോഗിച്ച് വധിച്ചതിൽ ഇസ്രയേലിന് പങ്കുണ്ടെന്ന് ഐഡിഎഫിന്റെ മുൻ ഇന്റലിജൻസ് മേധാവി ഹെയ്മാൻ സമ്മതിച്ചിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് മുൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ഉദ്യോഗസ്ഥൻ ഇറാഖിൽ വച്ച് ഇറാനിയൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ഉപയോഗിച്ച് വധിച്ചതിൽ ഇസ്രായേലിന് പങ്കുണ്ടെന്ന് ആദ്യമായി സമ്മതിച്ചത്.

ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷം ഇസ്രയേൽ ഇന്റലിജൻസ് ഓപ്പറേഷനിൽ പങ്കെടുത്തതായി എൻബിസിയും റിപ്പോർട്ട് ചെയ്തിരുന്നു. സുലൈമാനിയുടെ വിമാനം സിറിയയിലെ ഡമാസ്കസ് വിമാനത്താവളത്തിൽ നിന്ന് ബാഗ്ദാദിലേക്ക് പോകുന്നതിനെക്കുറിച്ച് അമേരിക്കക്കാർക്ക് സൂചന നൽകിയിരുന്നു. എന്നാൽ, ഇത് ആദ്യമായാണ് സുലൈമാനി വധത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്ന് ഐഡിഎഫ് വക്താവ് വെളിപ്പെടുത്തുന്നത്.

സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് നേരത്ത് റിപ്പോർട്ട് വന്നിരുന്നു. ഇതിനിടെയാണ് മറ്റൊരു വെളിപ്പെടുത്തൽ കൂടി വന്നിരിക്കുന്നത്. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജൻസ് സുലൈമാനിയെ ട്രാക്കുചെയ്യാൻ സഹായിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബാഗ്ദാദിൽ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സുലൈമാനി നിരവധി സെൽഫോണുകൾ മാറ്റിയിരുന്നു. അതേസമയം, സുലൈമാനിയുടെ സെൽഫോൺ പാറ്റേണുകൾ മൊസാദ് നേരത്തെ മനസിലാക്കിയിരുന്നു. ഈ വിവരങ്ങൾ കൃത്യമായി തന്നെ അമേരിക്കൻ ഇന്റലിജൻസിനെ അറിയിക്കുകയും ചെയ്തിരുന്നു.

സുലൈമാനിയുടെ ഫോൺ നമ്പറുകൾ കൃത്യമായി അറിയുന്ന ഇസ്രയേലികൾ അവ അമേരിക്കക്കാർക്ക് കൈമാറി. ഈ നമ്പറുകൾ ട്രാക്ക് ചെയ്ത് ബാഗ്ദാദിലെ സുലൈമാനിയുടെ നീക്കങ്ങളെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇസ്രയേൽ നയതന്ത്രജ്ഞർ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇസ്രയേൽ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാൻ നേരത്തെ തന്നെ ആരോപിക്കുകയും ചെയ്തിരുന്നു.

അമേരിക്ക, ഇസ്രയേലിന് പുറമേ ഇറാഖ്, സിറിയ, ലെബനൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, ജർമനി, ബ്രിട്ടൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ മുതിർന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയയും ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here