തിരൂരില്‍ മര്‍ദനമേറ്റ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; രണ്ടാനച്ഛന്‍ ഒളിവിൽ

തിരൂര്‍: മര്‍ദനമേറ്റ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മര്‍ദനമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ബംഗാള്‍ സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്.

കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, കുട്ടി മരിച്ചെന്നറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് മുങ്ങി. അമ്മ മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂരില്‍ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാനെത്തിയത്. ഇന്നലെ ഇവര്‍ വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. പൊലീസ് ഇവര്‍ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി.