നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചില നിർണ്ണായക വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും സമർപ്പിച്ചതായാണ് വിവരം. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നതടക്കം ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാ‌ർ നടത്തിയത്. ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണത്തിന് പ്രത്യേക സംഘം മുന്നോട്ടുവന്നത്. സാക്ഷികളെ ഒരോരുത്തരെയായി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ടില്ലെങ്കിൽ അത് ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നുവെന്ന ആരോപണമുന്നയിച്ച് രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജി വച്ച സന്ദർഭത്തിലാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ,ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.