തുണിത്തരങ്ങൾക്കും ചെരിപ്പിനും 12 ശതമാനം നികുതി; ഉടൻ വർധിപ്പിക്കേണ്ടെന്ന് ജിഎസ്ടി കൗൺസിൽ തീരുമാനം

ന്യൂഡെൽഹി: തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി വർധിപ്പിക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ തീരുമാനം. ഇവയ്ക്ക് വർദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് നിർണായക തീരുമാനം. കേന്ദ്ര ബജറ്റിന് മുന്നോടിയായി ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്.

46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് ചെരുപ്പുകൾക്കും വസ്ത്രങ്ങൾക്കും നികുതി വർധിപ്പിക്കേണ്ടെന്ന തീരുമാനം എടുത്തത്. അടിയന്തരമായി വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ വിഗ്യാൻ ഭവനിലാണ് ചേർന്നത്.

നികുതി 12 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഈ വിഷയത്തിൽ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു.

നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാൽ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല.

സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി പരിഷ്ക്കാരം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നതെന്നായിരുന്നു വ്യാപാരികൾ പറയുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകുമെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.