ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും ഭീതിപരത്തി 10 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനാണ് ഒമിക്രോൺ രോഗികളുടെ കണക്ക് പുറത്തുവിട്ടത്. 20 – 55 വയസിനിടയിലുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. ജീനോം സീക്വൻസിംഗിനായി അയച്ച 40 സാമ്പിളുകളിൽ 10 എണ്ണം പുതിയ ഒമിക്രോൺ വേരിയന്റിന് പോസിറ്റീവായതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ നിരവധി അന്താരാഷ്ട്ര യാത്രക്കാർക്ക് കൊറോണ പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ഒമിക്രോൺ വേരിയന്റ് ഇതുവരെ സമൂഹത്തിൽ വ്യാപിച്ചിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു. പത്ത് രോഗികളിൽ ഒരാൾക്ക് മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമായുള്ളൂവെന്നും വളരെ നേരിയ ലക്ഷണങ്ങളാണ് കണ്ടതെന്നും ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ പറഞ്ഞു.
ഏപ്രിൽ-മെയ് മാസങ്ങളിൽ കൊറോണയുടെ മാരകമായ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ രോഗികളിൽ നേരിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 5 നാണ് ഡെൽഹിയിലെ ആദ്യത്തെ ഒമിക്രോൺ വേരിയന്റ് കേസ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ടാൻസാനിയയിൽ നിന്ന് ദോഹയിലേക്കും അവിടെ നിന്ന് ഡിസംബർ 2 ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ഡെൽഹിയിലേക്കും യാത്ര ചെയ്ത അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ഒരാഴ്ച തങ്ങി, ചെറിയ രോഗലക്ഷണങ്ങൾ അയാളിൽ ഉണ്ടായിരുന്നു. അതേസമയം, ഒമിക്രോൺ വകഭേദമാണോ എന്ന് സംശയമുള്ള 40 പേരെ നിലവിൽ ലോക് നായക് ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.