ആരുമില്ലാത്ത നേരത്ത് പീഡിപ്പിക്കാൻ ശ്രമം ; കടുത്ത മാനസിക സമ്മർദ്ദത്തിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ : പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീൻ (40) ആണ് അറസ്റ്റിലായത്.

2020 സെപ്റ്റംബറിലാണ് ഷൊർണൂർ റോഡിനു സമീപം ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു നവീൻ. ഭർത്താവും നവീനും വീട്ടിൽ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ആരുമില്ലാത്ത സമയത്തു വീട്ടിലെത്തിയ നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ യുവതി ജീവനൊടുക്ക‍ുകയായിരുന്നു. നവീനാണ് മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.

നവീന്റെ ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനെന്ന് മനസ്സിലാക്കാൻ കഴിഞ്ഞെന്നും കുറിപ്പിലുണ്ട്. നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നു. രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. പൊലീസിനു പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിർദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.