Home National അഴിമതിക്കേസിൽ അറസ്റ്റിലായ മുന്‍ ആഭ്യന്തരമന്ത്രിയ്ക്ക് വീട്ടിലെ ഭക്ഷണം വേണം; ആദ്യം ജയിലിലെ ഭക്ഷണം കഴിക്കാൻ കോടതി

അഴിമതിക്കേസിൽ അറസ്റ്റിലായ മുന്‍ ആഭ്യന്തരമന്ത്രിയ്ക്ക് വീട്ടിലെ ഭക്ഷണം വേണം; ആദ്യം ജയിലിലെ ഭക്ഷണം കഴിക്കാൻ കോടതി

0

ന്യൂഡെൽഹി: അഴിമതിക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രാ മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ജയിലിൽ കിടക്ക വേണമെന്ന ആവശ്യം ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അംഗീകരിച്ചു. എന്നാൽ വീട്ടിൽ പാചകംചെയ്ത ഭക്ഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂ .. താങ്കളുടെ ആവശ്യം പിന്നീട് പരിഗണിക്കാം – കോടതി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ രണ്ടിനാണ് മഹാരാഷ്ട്രാ മുൻ ആഭ്യന്തരമന്ത്രി ആയിരുന്ന ദേശ്മുഖ് അറസ്റ്റിലാകുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ 12 മണിക്കൂബർ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുംബൈ പോലീസ് മുൻ കമ്മീഷണർ പരംബീർ സിങ് അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. സിബിഐ അദ്ദേഹത്തിനെതിരേ ഏപ്രിലിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീടാണ് ഇ.ഡിയും അന്വേഷണം തുടങ്ങിയത്.

ആഭ്യന്തര മന്ത്രിപദം ദുരുപയോഗം ചെയ്ത് ബാർ – ഹോട്ടൽ ഉടമകളിൽനിന്ന് പ്രതിമാസം നൂറ് കോടി രൂപ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതിൽ 4.70 കോടിരൂപ പിരിച്ചെടുത്തുവെന്ന ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്.

സർവീസിൽനിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ സഹായത്തോടെ പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. എന്നാൽ ദേശ്മുഖ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഉണ്ടായത്. കളങ്കിതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരായ അന്വേഷണമെന്നാണ് അദ്ദേഹം പറയുന്നത്.

മുൻ പോലീസ് കമ്മീഷണർ പരംബീർ സിങ്ങ് ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് ഈ വർഷം ആദ്യമാണ് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചത്. അഴിമതി കേസുകൾ നേരിടുന്ന പരംബീർ സിങ് നിലവിൽ എവിടെയാണെന്ന് അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായിട്ടില്ല. മുംബൈ പോലീസും സംസ്ഥാനത്തെ ആന്റീ കറപ്ഷൻ ബ്യൂറോയും ഫയൽചെയ്ത കേസുകളാണ് പരംബീർ സിങ് നേരിടുന്നത്.

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ ആയിരുന്നു ദേശ്മുഖിന്റെ രാജി. പരംബീർ സിങ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here