Home Local News പ്രണയം വീട്ടിൽ എതിർത്തു; നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി; ഗെയിംകളിക്കാൻ പോയെന്ന അഭ്യൂഹവും

പ്രണയം വീട്ടിൽ എതിർത്തു; നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി; ഗെയിംകളിക്കാൻ പോയെന്ന അഭ്യൂഹവും

0

പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ വീട് വിട്ടിറങ്ങിയത് വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലെന്ന് മൊഴി. തങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികൾ കോയമ്പത്തൂർ ആർപിഎഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോൾ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂർ ആർപിഎഫ് വ്യക്തമാക്കി.

പാലക്കാട് ആലത്തൂരിൽ നിന്നും ഒരാഴ്ച കാണാതായ സഹപാഠികളായ നാല് കുട്ടികളെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആൺകുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടിൽ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

പൊള്ളാച്ചിയിൽ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇവർ തമിഴ്‌നാട്ടിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികൾ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. കാണാതായ നാല് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്റർ അടക്കം തമിഴ്നാട്ടിൽ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.

കുട്ടികൾ കാണാതായതിന് പിന്നിലെ മറ്റൊരുകാരണവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. കുട്ടികൾ പോയത് ഗെയിം കളിക്കാനാണെന്ന അഭ്യൂഹവും ഉണ്ട്. ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവത്രേ.

നാല് പേരും ഗെയിമിൽ ഒരു സ്ക്വാഡ് ആയിരുന്നു. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here