കൊവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അതേസമയം രാജ്യത്ത് കുട്ടികളിലെ വാക്സിനേഷൻ വൈകുമെന്നാണ് സൂചന. കൊവാക്സീൻ രണ്ടു വയസിന് മുകളിലുള്ളവർക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതൽ വിദഗ്ധരുടെ നിലപാട് തേടി.

ആദ്യ ഘട്ടത്തിൽ പതിനാറിനു മുകളിലുള്ളവർക്ക് വാക്സീൻ നല്കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനായി കൊവാക്സീന് അനുമതി നൽകാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നാൽ മുഴുവൻ കുട്ടികൾക്കും വാക്സീൻ നൽകി തുടങ്ങാനുള്ള തീരുമാനം ഉടൻ ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന സൂചന.

രണ്ട് വയസിനും ആറ് വയസിനും ഇടയിലെ കൂട്ടികൾക്ക് വാക്സീൻ ലോകത്ത് ഒരിടത്തും നല്‍കി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ഇത് നല്‍കേണ്ടതുണ്ടോ സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. തല്‍ക്കാലം 16 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകി തുടങ്ങാനാണ് ആലോചന. ഇത് കൂടാതെ ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കും ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതും കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്.

അതേസമയം ജനങ്ങൾക്കിടയിൽ കൊറോണ വാക്സീനുമായി ബന്ധപ്പെട്ടുള്ള തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനങ്ങൾ മത-സാമുദായിക നേതാക്കളുടെ സഹായം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മതനേതാക്കളെല്ലാവരും വാക്സീന്‍ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. വാക്സീൻ എടുക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം. അതിനായി സംസ്ഥാനങ്ങൾ മതനേതാക്കളുടെ സഹായം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി കൊറോണ അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

വാക്‌സീനേഷൻ പ്രചാരണ പരിപാടികളിൽ മതനേതാക്കൾ വളരെ ആവേശഭരിതരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ച അദ്ദേഹം വാക്സീനുകളെക്കുറിച്ചുള്ള മതനേതാക്കളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണമെന്നും അഭ്യർത്ഥിച്ചു. വാക്സീനേഷന്‍ കുറവുള്ള ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാനങ്ങളിൽ വാക്സീനേഷൻ വേഗത്തിലാക്കാൻ മുഖ്യമന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും പ്രധാനമന്ത്രി വിളിച്ചു ചേർത്ത അവലോകനയോഗത്തിൽ അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനും സുരക്ഷിതമായ വാക്‌സിനേഷൻ നടത്തുന്നതിനും ‘എല്ലാ വീടുകളിലും വാക്സീൻ എല്ലാവർക്കും വാക്സീൻ’ എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി ഉയർത്തി. നൂറ് കോടി വാക്സീനേഷൻ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിട്ടും പതിനൊന്ന് സംസ്ഥാനങ്ങളിലെ 40 ലേറെ ജില്ലകളിൽ വാക്സീൻ വിതരണ മന്ദഗതിയിൽ തന്നെ തുടരുന്നസാഹചര്യത്തിലാണ് വീടുകൾ തോറും വാക്സീൻ എന്ന പുതിയ കർമ്മപദ്ധതി മോദി പ്രഖ്യാപിക്കുന്നത്.