Home World ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0

റോം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാർപ്പാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്ക്ക് 20 മിനുട്ടാണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിലും ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്നു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയും ചര്‍ച്ചയായി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പങ്കെടുത്തു.

കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനയുണ്ട്. പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രാധാനമന്ത്രി നരേന്ദ്രമോദി. ഇതിനിടെയാണ് മോദി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

നേരത്തെ മോദിക്ക് വത്തിക്കാന്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. പേപ്പൽ ഹൗസിലെ ലൈബ്രറിയിലാണ് ചർച്ചനടന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനിൽനിന്ന് മടങ്ങി. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും.

മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1955 ജൂണിൽ ജവഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ. കെ. ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു. എ ബി വാജ്പേയ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

മോദി – മാര്‍പ്പാപ്പ കൂടിക്കാഴ്ചയെ ചരിത്രപരവും നിര്‍ണായകവുമെന്ന് വിദേശകാര്യവകുപ്പ് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കൊറോണ രൂക്ഷമായിരുന്ന സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് സൗഖ്യം നേര്‍ന്നുകൊണ്ട് മാര്‍പ്പാപ്പ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചിരുന്നു.

നേരത്തേ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.

ഇന്ത്യ – യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം, വ്യാപാരം, കൊറോണ അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാൻ പ്രശ്നം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെ ഒ‍ട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗ്ലാസ്ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബർ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here