എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ തന്റെ സ്റ്റാഫിലെ ആരുമില്ല; ആവര്‍ത്തിച്ച്‌ ആര്‍ ബിന്ദു

തിരുവനന്തപുരം: മഹാത്മഗാന്ധി സര്‍വകലാശാലയില്‍ സെനറ്റ് തെരഞ്ഞടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തന്റെ സ്റ്റാഫിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു. എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷത്തില്‍ നാല് കേസുകളെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.

ക്യാമ്പസുകള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്യാമ്പസ് വളപ്പില്‍ ദളിത് പെണ്‍കുട്ടി അപമാനിക്കപ്പെട്ടത് മന്ത്രി പറയുന്നില്ലെന്നും, പെണ്‍കുട്ടിയെ ആക്രമിച്ച ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ കേസില്ലെന്നു പ്രതിപക്ഷം പറഞ്ഞു.