ജ്വല്ലറിയിൽ നാല് കോടിയുടെ വൻ കവർച്ച; പ്രതികളായ ഹോളിഡേ റോബേഴ്സ് കുറ്റക്കാർ

ചാലക്കുടി: ജ്വല്ലറിയിൽ നാല് കോടി രൂപയുടെ വൻ കവർച്ച നടത്തിയ പ്രതികൾ കുറ്റക്കാർ.15 കിലോ സ്വർണം അടക്കം 4 കോടി രൂപയുടെ കവർച്ചയായിരുന്നു നടത്തിയത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികൾ കുറ്റക്കാരെന്ന് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻ കോടതി വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ കവർച്ച നടത്തിവന്നിരുന്ന ഹോളിഡേ റോബേഴ്സ് സംഘത്തിലെ പ്രധാനികളെയാണ് പിടികൂടിയത്. ചാലക്കുടി ഡി വൈ എസ് പി ആയിരുന്ന സി എസ് ഷാഹുൽ ഹമീദും സംഘവും ചേർന്ന് ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉൾഗ്രാമങ്ങളിൽ നിന്നാണ് ഇവരെ പിടികൂടി നാട്ടിലെത്തിച്ചത്.

ബീഹാറിലെ കത്തിഹാർ, ജാർഖണ്ഡിലെ സാഹിബ് ഗഞ്ച്, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളിലേക്കാണ് പോലീസ് സംഘം ആദ്യം തെരച്ചിൽ നടത്തിയത്. എന്നാൽ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ ഉടൻ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും രക്ഷപ്പെടാൻ പ്രതികൾ ശ്രമം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളെ ഒരാളെ പിടികൂടി ചോദ്യം ചെയ്യലിനിടെയാണ് മറ്റ് പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചത്. രണ്ടുമാസത്തോളം ക്യാമ്പ് ചെയ്താണ് മറ്റുള്ള പ്രതികളെ പിടികൂടാനായത്. തുടർച്ചയായ അവധി ദിവസങ്ങൾക്ക് മുന്നോടിയായുള്ള ദിവസത്തിലാണ് ഇവർ കവർച്ച നടത്തുന്നത്. അതിനാണ് ഹോളിഡേ റോബേഴ്സ് എന്ന പേര് ഈ കവർച്ച സംഘത്തിന് ലഭിച്ചത്. കവർച്ച നടത്തിയ ശേഷം സംസ്ഥാനം വിട്ട് മറ്റുള്ള സംസ്ഥാനങ്ങളിൽ പോകാൻ കഴിയും എന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം ദിവസങ്ങൾ ഇവർ തിരഞ്ഞെടുക്കുന്നത്