ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്; കേരളം അതീവ ജാഗ്രതയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍ രാവിലെ മഴയില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി. കേന്ദ്രസേനയും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവില്‍ ജലാശയങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിലല്ലെന്നാണ് വിലയിരുത്തല്‍. അതേ സമയം ആലപ്പുഴ ചെറുതനയില്‍ 400 ഏക്കര്‍ വരുന്ന തേവേരി പാടശേഖരത്തില്‍ മട വീണു. രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു. ആലപ്പുഴയില്‍ മഴ മാറി നില്‍ക്കുകയാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ ജലനിരപ്പ് താഴ്ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കേരളാ തീരത്ത് കാറ്റിന്‍റെ വേഗം 50 കി.മി വരെയാകാന്‍ സാധ്യതയുളളതിനാല്‍ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും.