അന്‍വറിന്റെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാനൊരുങ്ങി പഞ്ചായത്ത്; ടെന്‍ഡര്‍ നടപടി തുടങ്ങി

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. ജില്ലാ കലക്ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്നാണ് തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചത്.

ഇതിന്റെ ആദ്യ. പടിയായി തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. ഏകദേശം അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ശുദ്ധജലക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ ജലദൗര്‍ബല്യം ഇല്ലാതായത് തടയണ നിര്‍മ്മിച്ചതോടെയാണെന്നാണ് നാട്ടുകാരുടെ വാദം. അതിനാല്‍ ഇവ ജലസംഭരണികളായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടറെ സമീപിച്ചിരുന്നു.എന്നാല്‍, ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

പിവി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീകരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളും പൊളിക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്. സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചു നീക്കണമെന്ന ഹര്‍ജി പരിഗണിച്ച്‌ രണ്ട് മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് കളക്ടര്‍ക്ക് ഹൈക്കാേടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു.