മലപ്പുറത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മുക്കാടി സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇബ്രാഹിം, ബീരന്‍ എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്.

നാലംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ ഹംസക്കുട്ടി എന്നയാളെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പൊന്നാനിയില്‍ റോഡ് ഉപരോധിച്ചിരുന്നു. തെരച്ചിലിനായി മതിയായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്.

കോസ്റ്റ് ഗാര്‍ഡും നേവിയും ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച്‌ സംയുക്ത തെരെച്ചില്‍ നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചത്.