നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്.
ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് സുമതി മൊഴി നല്‍കി. കൊല്ലപ്പെട്ട ഗോപി പത്ത് വര്‍ഷത്തിലധികമായി കിടപ്പിലായിരുന്നു.

വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മകന്‍ രാവിലെ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടത്.

വിവരം അറിഞ്ഞ് നടത്തിയ തിരച്ചിലിലാണ് സുമതിയെ കുളക്കരയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന സുമതിയെ കസ്‌റ്റഡിയിലെടുത്തു.