അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിച്ച 14കാരൻ്റെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരണം

ചേർത്തല: അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ മരണം പേവിഷബാധമൂലമെന്ന് ആരോഗ്യവകുപ്പ്. അർത്തുങ്കലിലെ ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷി (14)ന്റെ മരണമാണ് പേവിഷബാധയെന്ന് സ്ഥിരീകരിച്ചത്. അസ്വസ്ഥതകളോടെ രാജേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ 16-ന് മരണം സംഭവിച്ചിരുന്നു. അർത്തുങ്കൽ സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് നിർമൽ രാജേഷ്.

പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

ഓഗസ്റ്റിൽ നിർമലിന്റെ അനുജൻ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈയിടെ നിർമലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളിൽനിന്നു വീണതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം ഇതെന്നു കരുതുന്നു.

കൂട്ടുകാരോടു പട്ടിയിൽനിന്നു മുറിവേറ്റതാണെന്നാണു പറഞ്ഞത്. വീട്ടിൽ വളർത്തുന്ന പട്ടിയെ വെറ്ററിനറി സർജൻ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും.

പട്ടിയിൽനിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്സിൻ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തൽ. കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നൽകി. തിങ്കളാഴ്ച ജില്ലാ ജാഗ്രതാ ഓഫീസർ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി വിവരങ്ങൾ തേടി.