Home State കേരളത്തിലെ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്; ജയറാം രമേശ്

കേരളത്തിലെ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്; ജയറാം രമേശ്

0

ന്യൂഡെല്‍ഹി: കേരളത്തില്‍ ഉരുള്‍പൊട്ടലും പ്രളയവും തുടര്‍ക്കഥയാകുമ്പോള്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്. കേരളത്തിലെ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ആണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് കുറ്റപ്പെടുത്തി.

2011 ലാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട് ഒരു പതിറ്റാണ്ട് തികയുമ്പോഴും ഇത് നടപ്പില്‍ വരുത്താന്‍ സംസ്ഥാനം തയ്യാറായിട്ടില്ല. ഇതാണ് സംസ്ഥാനത്ത് ഏതാനും വര്‍ഷങ്ങളായി തുടരുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമെന്നാണ് ജയറാം രമേശ് ആരോപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തില്‍ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന പശ്ചിമ ഘട്ടത്തിന്റെ 67 ശതമാനം പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കോട്ടയത്തും ഇടുക്കിയിലുമായി 23 ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്.

ഇത് മുന്‍നിര്‍ത്തിയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ ആരോപണം. 2018ലും തുടര്‍ന്നിങ്ങോട്ടുള്ള വര്‍ഷങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നതും അദ്ദേഹം തന്റെ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്നതാണ് പശ്ചിമഘട്ടം. ഇതില്‍ പ്രധാനപെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിര്‍ദേശിച്ച് മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തിയിട്ടില്ല.

പിന്നീട് 2012 ല്‍ കസ്തൂരിരംഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലപ്രദേശത്തിന്റെ 67 ശതമാനം സംരക്ഷിക്കണമെന്നത് 37 ശതമാനമാക്കിയിരുന്നു. ജയ്റാം രമേശ് പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോഴാണ് പശ്ചിമഘട്ട പഠനത്തിനായി ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here