ഉത്ര വധക്കേസ് ശിക്ഷ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി; പ്രതി സൂരജ് പാമ്പിനെ അനായാസം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഉത്ര വധക്കേസിൽ ശിക്ഷ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കേസിൽ നിർണായകമായ ദൃശ്യങ്ങൾ പുറത്ത്. പ്രതി സൂരജ് പാമ്പിനെ അനായാസം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാമ്പ് പിടിത്തക്കാരനായ സുരേഷിനൊപ്പമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

അണലിയെ പിടിക്കാനായാണ് സൂരജിന്റെ വീട്ടിൽ വന്നതെന്നും എന്നാൽ പിടിക്കാനായില്ലെന്നും സുരേഷ് ഈ വീഡിയോയിൽ പറയുന്നുണ്ട്. തുടർന്നാണ് മറ്റുകാര്യങ്ങൾ വിശദീകരിക്കുന്നത്. ‘വരുമ്പോൾ ഒരു പാമ്പിനെ കൊണ്ടുവരണമെന്ന് സൂരജ് പറഞ്ഞിരുന്നു.

മൂർഖനെ ഒന്നും കൊണ്ടുവരേണ്ടെന്നും വീട്ടിൽ മാതാപിതാക്കളും സഹോദരങ്ങളും ഉള്ളതിനാൽ അവർക്ക് ഭയമുണ്ടാകുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കൊണ്ടുവന്നത്. നാഗദൈവങ്ങളോടുള്ള ആരാധാന കൊണ്ട് ഇതിനെ സൂരജിനെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്നു’ എന്നും സുരേഷ് വീഡിയോയിൽ പറയുന്നു. ഈ സമയത്തെല്ലാം സൂരജിന്റെ കൈകളിലൂടെ പാമ്പ് ഇഴയുകയും ചെയ്യുന്നുണ്ട്. പിന്നീട് സുരേഷ് തന്നെ പാമ്പിനെ തിരികെ വാങ്ങിക്കുകയും ചെയ്തു.

ഉത്ര കേസിന്റെ ആദ്യഘട്ടത്തിൽ തനിക്ക് പാമ്പുകളെ കൈകാര്യം ചെയ്യാനറിയില്ലെന്നും പാമ്പ് പിടിത്തക്കാരനുമായി ബന്ധമില്ലെന്നുമായിരുന്നു സൂരജിന്റെ മറുപടി. എന്നാൽ ഇയാളുടെ ഫോൺവിവരങ്ങളടക്കം പരിശോധിച്ചാണ് പാമ്പ് പിടിത്തക്കാരനായ സുരേഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയത്. സൂരജ് പാമ്പുകളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കേസിന്റെ വിചാരണവേളയിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് പ്രതിക്കുള്ള ശിക്ഷ വിധിക്കുക. ഇതിന് മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അന്വേഷണഘട്ടത്തിൽ ഏറെ നിർണായകമായ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.