Home National ലഖിംപൂര്‍ സംഭവത്തെ വിമര്‍ശിച്ചു; വരുണ്‍ ഗാന്ധിയും മേനക ഗാന്ധിയും ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്

ലഖിംപൂര്‍ സംഭവത്തെ വിമര്‍ശിച്ചു; വരുണ്‍ ഗാന്ധിയും മേനക ഗാന്ധിയും ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്

0

ന്യൂഡെല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മണിക്കൂറുകള്‍ക്കിപ്പുറം വരുണ്‍ ഗാന്ധി എംപിയും അമ്മ മേനക ഗാന്ധിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് പുറത്താക്കപ്പെട്ടു. പുതിയ അംഗങ്ങളടങ്ങിയ സമിതിയെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണു പ്രഖ്യാപിച്ചത്.

ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ നടപടിയെ അപലപിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ട്വിറ്ററിലൂടെയായിരുന്നു വരുണിന്റെ വിമര്‍ശനം. സംഭവം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത വരുണ്‍ ഗാന്ധി കര്‍ഷകരുടെ രക്തത്തിന് ഉത്തരവാദിത്തം വേണണെമെന്നും ആവശ്യപ്പെട്ടിരുന്നു.

”വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ല. ഓരോ കര്‍ഷകന്റെയും മനസ്സില്‍ അഹങ്കാരത്തിന്റെയും ക്രൂരതയുടെയും സന്ദേശമെത്തുന്നതിനുമുമ്പ്, കര്‍ഷകരുടെ രക്തത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കണം, നീതി നല്‍കണം, ”- എന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്.

80 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബിജെപിയുടെ പുതിയ ദേശീയ നിര്‍വാഹക സമിതി. മുന്‍ കേന്ദ്ര മന്ത്രി ചൗധരി ബീരേന്ദര്‍ സിങ്ങും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹവും വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചയാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടങ്ങുന്ന ഉന്നത നേതാക്കളെക്കൂടാതെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ദേശീയ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.

80 സ്ഥിരം അംഗങ്ങള്‍ക്കു പുറമെ, 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും നിര്‍വാഹക സമിതിയിലുണ്ടാകും. 80 സ്ഥിരം അംഗങ്ങളില്‍ 37 പേര്‍ കേന്ദ്ര മന്ത്രിമാരാണ്. സംസ്ഥാനത്തെ നിരവധി മന്ത്രിമാരും സമിതിയുടെ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here