പീരുമേട്ടിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു; അയൽവാസിയായ സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി: പീരുമേട് കരടിക്കുഴിയില്‍ പതിനേഴുകാരി വീടിനടുത്തുള‌ള കുളത്തില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസിയായ സുഹൃത്ത് പിടിയിലായി. കരടിക്കുഴി സ്വദേശി ആനന്ദാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.

അറസ്‌റ്റിലായ ആനന്ദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസിന് സൂചന ലഭിച്ചെങ്കിലും മുന്‍പ് ചോദ്യം ചെയ്യലില്‍ ആനന്ദ് ഇത് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ആനന്ദ് ഉള്‍പ്പടെ സംശയം തോന്നിയ മൂന്ന് പേരുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സത്യം വെളിവായത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ കുളത്തില്‍ നിന്ന് പിറ്റേന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതാകുന്നതിന് തലേന്ന് ഇരുവരുമൊന്നിച്ച്‌ ആശുപത്രിയില്‍ പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആനന്ദിനെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തി കേസെ‌ടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.