മുംബൈ തീരത്ത് ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍

മുംബൈ: മുംബൈ തീരത്തെ ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ എട്ട് പേർ പിടിയിൽ. ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനുൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ എൻസിബി സംഘം നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെത്തിക്കും.

രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. എട്ടുപേരെ അറസ്റ്റ് ചെയ്തതായി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനുൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. എൻസിബി ഉദ്യോഗസ്ഥർ ഉടൻ നടപടി ആരംഭിക്കുകയും ചെയ്തു. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു.

ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിൽ ഫാഷൻ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.