തിരുവനന്തപുരം: ‘നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. കോടതി വിധിയിൽ ആഹ്ലാദിക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിനു മറ്റൊരാൾക്ക് നൽകുന്ന ശിക്ഷ എങ്ങനെ പകരമാകും…?’ ക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട അൽ അമീൻ ചോദിക്കുന്നു. കൂലിപ്പണിക്കാരനായ പി.സയ്യദ് അലി–എ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അൽ അമീൻ.
16 വർഷം മുൻപുണ്ടായ സംഭവത്തിൽ തിരുവനന്തപുരം പോക്സോ കോടതി മലയിൻകീഴ് കണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചിത് കഴിഞ്ഞ ദിവസമാണ്. മൂന്നു ലക്ഷം രൂപ പിഴയും ജഡ‍്ജി കെ.വി.രജനീഷ് വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം.
‘എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. എനിക്ക് 24 വയസ്സായി. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല…കണ്ണുള്ളവരെങ്കിലും ഇതു കാണണം..എനിക്കും ജീവിക്കണ്ടേ…പൊലീസിൽ ചേരണമെന്നായിരുന്നു സ്വപ്നം.. പക്ഷേ ഇനി…’– മാറനല്ലൂർ കണ്ടല ചിറയ്ക്കോട് പുത്തൻവീട്ടിൽ എസ്.അൽ അമീന്റെ വാക്കുകൾ മുറിയുന്നു.
കണ്ടല ഗവ.ഹൈസ്കൂളിൽ 2005 ജനുവരി 18 ന് ഉച്ചയ്‍ക്കാണു സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് അൽ അമീൻ. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ മേശപ്പുറത്തിരുന്ന പേന എടുത്ത് എറിയുകയായിരുന്നു. ‘ക്ലാസിനിടെ പിൻബഞ്ചിലിരുന്ന ആഷിഖ് എന്നെ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി, എന്താ എന്നു ചോദിച്ചു. രോഷാകുലയായ അധ്യാപിക, ഇങ്ങോട്ടു നോക്കെടാ എന്നു പറഞ്ഞ് പേന എറിയുകയായിരുന്നു. ഇടതു കണ്ണിൽ പേനയുടെ മുന തറച്ചു. ചോര വന്നില്ല. പോയി മുഖം കഴുകി വാടാ എന്ന് അധ്യാപിക ആക്രോശിച്ചു.
മുഖം കഴുകുന്നതിനിടെ, ഷെരീഫ ടീച്ചർ എന്റെ പിന്നാലെ എത്തി, നീ എന്തിനാടാ കരഞ്ഞത് എന്നു ചോദിച്ച് എന്റെ തലയിൽ അടിച്ചു. അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗവ.കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്തു. രാത്രി 11 ന് ശസ്ത്രക്രിയ നടത്തി. 14 ദിവസം ആശുപത്രിയിൽ കിടന്നു. കാഴ്ചശേഷി പൂർണമായി നഷ്ടപ്പെട്ടതായി ഡോക്ടർ അറിയിച്ചു.
രണ്ടു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല. 10 വർഷം ചികിത്സിച്ചു. മൂന്നു ലക്ഷത്തോളം ചെലവായി. കാശില്ലാത്തതിനാൽ അഞ്ചു വർഷമായി ചികിത്സ മുടങ്ങി’– അൽ അമീൻ പറഞ്ഞു. അൽ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു.
അധ്യാപികയുടെ പേനയേറിനെ തുടർന്നാണ് വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതെന്നു വ്യക്തമായെങ്കിലും, ക്രിക്കറ്റ് കളിക്കിടെ കുട്ടിയുടെ കണ്ണിൽ പന്തു കൊണ്ടുവെന്നാണ് അധ്യാപകർ ഡോക്ടറോടു പറഞ്ഞത്. ഇത് തെറ്റാണെന്നു അൽ അമീൻ ഡോക്ടറോടു പറഞ്ഞതോടെ തർക്കമായി. ഡോക്ടർ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തി.
കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും, അൽ അമീന്റെയും രക്ഷിതാക്കളുടെയും മൊഴിയും മുഖ്യ തെളിവായി കോടതി സ്വീകരിച്ചു. വിസ്താരത്തിനിടെ പ്രധാന അധ്യാപിക ഉൾപ്പെടെ 4 അധ്യാപകർ കൂറുമാറി.
ആറു മാസത്തേക്ക് അധ്യാപികയെ സസ്പെൻഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് സർവീസിൽ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറി ഇവർ 4 വർഷം മുൻപു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. പ്ലസ്ടുവിനു ശേഷം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ചേർന്നു.
സംഭവമുണ്ടായി 16 വർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും അധ്യാപിക തിരിഞ്ഞു നോക്കിയില്ലെന്ന് അൽ അമീന്റെ മാതാവ് എ.സുമയ്യ ബീവി പറഞ്ഞു. ‘പേന എറിഞ്ഞില്ലെന്നായിരുന്നു അവകാശവാദം. വിധി എതിരാകുമെന്ന് ഉറപ്പായതോടെ ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ നൽകി മൊഴി മാറ്റി പറയാൻ ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നു പറഞ്ഞു. എന്റെ മകന്റെ സ്ഥിതി മനസ്സിലാക്കി ആരെങ്കിലും ജോലി നൽകാൻ തയാറാകുമോ?…’– സുമയ്യ ചോദിക്കുന്നു