മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതി; ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയിൽ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇരയും പ്രതിയും ഉപയോഗിച്ച ഫോൺ കണ്ടെത്തനായില്ല. മാനസിക ആഘാതത്തെ തുടർന്ന് പീഡനം നടന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോൺ നശിപ്പിച്ചതായി ഇര മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.

ആളൂർ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. 2016 ൽ ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം മാനസിക ആഘാതത്തെ തുടർന്ന് കത്തിച്ചുകളഞ്ഞതായി ഇര മൊഴി നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രതി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ഇരയുടെ ഫോണും കണ്ടെത്തനായില്ല. അതിനാൽ കേസിൽ മെഡിക്കൽ, ഇലക്ട്രോണിക് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ പ്രതിയായ സിസി ജോൺസനോട് 2016 ൽ ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കാൻ നിർദേശിച്ചിരുന്നു എങ്കിലും ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. ഫോണിന്റെ ഡിസ്പ്ലേ കേടായപ്പോൾ സഹോദരീപുത്രൻ എഡ്വിന് കൈമാറിയെന്നാണ് ജോൺസൺ നൽകിയ മൊഴി. ഡിസ്പ്ലേ ശരിയാക്കിയ ശേഷം എഡ്വിൻ ലണ്ടനിലേക്ക് ഫോൺ കൊണ്ടുപോയി. 2019 ൽ ലിവർപൂളിലെ ഒരു കടയിൽ ഈ ഫോൺ നൽകിയശേഷം പുതിയ ഫോൺ വാങ്ങി. അതിനാൽ തന്നെ ആ ഫോൺ ഇനി ലഭിക്കാൻ ഇടയില്ലെന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.

ബലാത്സംഗം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലത്തെ ഇരയുടെയും പ്രതിയുടെയും മൊബൈൽ കോൾ വിശദാംശങ്ങൾ കൈമാറാൻ മൊബൈൽ കമ്പനികളോട് അവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഒരു വർഷത്തിലധികം കോൾ ഡീറ്റെയിൽസ് സൂക്ഷിക്കില്ലെന്നാണ് കമ്പനികൾ അന്വേഷണസംഘത്തെ അറിയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

എമ്പറർ ഇമ്മാനുവൽ ചർച്ചയുമായി ബന്ധപ്പെട്ട തർക്കങ്ങളെ കുറിച്ചും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മയൂഖ ജോണിക്ക് ലഭിച്ച അജ്ഞാത ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം നേരായ രീതിയിലാണ് പുരോഗമിക്കുന്നത്. എന്നാൽ അന്വേഷണവുമായി ജോൺസൺ സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് കൂടുതൽ രേഖകൾ ശേഖരിക്കാൻ അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതി അയച്ച അശ്ലീല സന്ദേശങ്ങൾ അടങ്ങുന്ന സിഡി മയൂഖ ജോണിയുടെ പക്കൽ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവ ഉചിതമായ സമയത്ത് ഹാജരാക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബലാത്സംഗക്കുറ്റത്തിന് പുറമെ ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്ക് മേൽ ചുമത്തണമെന്നും ഇര സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും ഇരയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.